
റാന്നി: ബില്ല് മാറിനൽകുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ അസി. എൻജിനിയറെ വിജിലൻസ് അറസ്റ്റുചെയ്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ അസി.എൻജിനീയർ വി.വിജിയെയാണ് പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിൽ നിന്ന് പിടികൂടിയത്. പഞ്ചായത്ത് രണ്ടാം വാർഡിൽ കുളം നിർമ്മിച്ചതിനാണ് പണം വാങ്ങിയതെന്ന് വിജിലൻസ് പറഞ്ഞു പദ്ധതിയുടെ ബില്ല് മാറി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ഇവർ കരാറുകാരനായ റെസൻ പി.റെജിയോട് ആവശ്യപ്പെട്ടു. പലതവണ സംസാരിച്ചതോടെ കൈക്കൂലി തുക അമ്പതിനായിരമായി കുറച്ചു.പിന്നീട് ആദ്യ ഗഡുവായി പതിമൂവായിരം രൂപ വാങ്ങി. ബാക്കി തുക നൽകാൻ കരാറുകാരനെ നിർബന്ധിച്ചതോടെയാണ് ഇയാൾ വിജിലൻസിനെ സമീപിച്ചത്.